കേരളത്തിന്റെ സാംസ്കാരിക പരിസരത്ത് ആവോളം സംഭാവന ചെയ്തിട്ടുണ്ട് സാഹിത്യവും കലകളും. മനുഷ്യന്റെ സംസ്കാരത്തിനും അവന്റെ സ്വഭാവരൂപീകരണത്തിനും സാഹിത്യ കലകൾക്ക് പങ്കുണ്ട്. അതുവഴിയാണ് ഉന്നതമായൊരു സംസ്കാരം ഉടലെടുക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ ഉത്ഭവിച്ച് വികാസം പ്രാപിച്ച നാഗരികതകളൊക്കെയും സാഹിത്യത്തിന്റെയും കലകളുടെയും പിൻബലത്തിൽ ഉന്നതി പ്രാപിച്ചതാണ് ചരിത്രം.
കേരളത്തിൽ മലയാള സാഹിത്യം നൽകിപ്പോരുന്ന പ്രവർത്തനങ്ങൾ സംസ്കാരത്തിന്റെ വീണ്ടെടുപ്പിനും ഉന്നമനത്തിനും ഉതകുന്നതാണ്. തത്തുല്യമായ ഒരു സ്ഥാനം അറബി-മലയാളം വഴി ഉരുത്തിരിഞ്ഞുവന്ന മാപ്പിള സാഹിത്യത്തിനും അവകാശപ്പെടാവുന്നതാണ്. ചരിത്രത്തെ പരിശോധിച്ചാൽ ആദ്യകാലങ്ങളിൽ മലയാളസാഹിത്യം, അറബിമലയാള സാഹിത്യം എന്ന വേർതിരിവ് പ്രകടമായിരുന്നില്ല. കാരണം അവ മലയാളസാഹിത്യം എന്നൊരു ഘടനയിൽ നിക്ഷിപ്തമായിരുന്നു . പിന്നീട് വേർതിരിച്ചു മനസ്സിലാക്കാൻ കൂടിയാണ് മാപ്പിളസാഹിത്യം അറബിമലയാള സാഹിത്യം എന്ന ഘടനയിലേക്ക് കൂട് മാറ്റിയത്.
മാപ്പിളസാഹിത്യം
വ്യാപാര മേഖലയിലെ പ്രമുഖരായ അറബികൾക്ക് പ്രവാചക കാലം മുതൽ തന്നെ കേരളവുമായുള്ള ബന്ധം ദൃഢമാണ് .അക്കാലങ്ങളിൽ അറബികൾ കേരളവുമായി സൂക്ഷിച്ച വാണിജ്യ ബന്ധങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഭാഷയാണ് അറബി - ഹിന്ദി, അറബി - തമിഴ്, അറബി - പഞ്ചാബി പോലെ അറബി- മലയാളവും .കച്ചവടത്തിലൂടെ കേരളത്തിലെത്തിയ അറബികൾ പ്രാദേശിക ജനസംഖ്യയുമായി വിവാഹത്തിലേർപ്പെടുകയും കേരള സാംസ്കാരിക പരിസരത്ത് ജീവിതം കരുപിടിപ്പിക്കുകയും ചെയ്തു .ഈ കാലയളവിൽ ഭക്ഷണം, സംഗീതം, സാഹിത്യം എന്നിവയുൾപ്പെടെ അവരുടെതായ സാംസ്കാരിക പാരമ്പര്യങ്ങൾ സൃഷ്ടിച്ചു. ഈ സാംസ്കാരിക സമന്വയത്തിൽ നിന്നുയർന്നുവന്ന ഏറ്റവും പ്രാധാന്യമേറിയതാണ് അറബി- മലയാളം ഭാഷ . അറബി അക്ഷരങ്ങൾക്ക് രൂപഭേദം വരുത്തിയ ലിപിയിൽ എഴുതുന്ന രീതിയാണ് അറബി-മലയാളം ഭാഷ. ഇതിലൂടെ രചിക്കപ്പെട്ട രചനകൾ പിന്നീട് അറബി- മലയാള സാഹിത്യം, മാപ്പിള സാഹിത്യം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. കേരളത്തിലെ മുസ്ലിംകൾ എഴുത്തിനായി ഉപയോഗിച്ച അറബി മലയാളം ഭാഷ പിന്നീട് കേരളക്കരയ്ക്കും മലയാളസാഹിത്യത്തിനും അഭൂതപൂർവ്വമായ സംഭാവനകളാണ് നൽകിയത്.
മാപ്പിള സാഹിത്യ കൃതികൾ അനവധിയുണ്ട്. അവയെ ഗദ്യം, പദ്യം എന്നിങ്ങനെ രണ്ടിനമാക്കി തിരിക്കാം. ഗദ്യ രൂപത്തിലുള്ള കൃതികൾക്ക് 'തർജ്ജമ ' എന്നും പദ്യ രൂപത്തിലുള്ള കൃതികൾക്ക് ' പാട്ട് ' എന്നും പറയുന്നു. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, ഖിസ്സ പാട്ടുകൾ(കഥകൾ), കല്യാണ പാട്ടുകൾ, മദ്ഹ് പാട്ടുകൾ (സ്തുതി കീർത്തനങ്ങൾ) ,തടി ഉറുതി മാലകൾ(ആത്മോദേശ കൃതികള്‍) കെസ്സുപാട്ടുകൾ, വിരുത്തങ്ങൾ, കത്ത് പാട്ടുകൾ എന്നിങ്ങനെ വിവിധതരങ്ങളുണ്ട് ഈ പദ്യ ശാഖയിൽ.
തുഞ്ചത്തെഴുത്തച്ഛൻ മലയാള ഭാഷയ്ക്ക് ഏകീകൃത ലിപി ഉണ്ടാകുന്നതിനു മുമ്പ് ഒമ്പത്, പത്ത് നൂറ്റാണ്ടിൽ തന്നെ മലയാളത്തിന് അറബി ഭാഷ ലിപി കൊടുത്തിരുന്നു എന്നതാണ് ചരിത്രം. മാപ്പിള നിരക്ഷരനാണെന്ന് സൃഷ്ടിച്ചെടുത്ത പൊതുബോധത്തിനെതിരായ തെളിവാണ് അറബി മലയാള സാഹിത്യ സൃഷ്ടികൾ. ഗദ്യ മായും പദ്യ മായും വ്യത്യസ്ത രചനകൾ പിറവിയെടുത്ത മാപ്പിളസാഹിത്യം ഇന്നും തനിമയോടെ നിലനിൽക്കുന്നു. അക്കാലങ്ങളിൽ കറുത്തപ്പാറ നാരായണൻ നമ്പൂതിരി ട്രെയിനിന്റെ പേരായി തന്റെ സൃഷ്ടിയിൽ ധൂമ പ്രകടിത യന്ത്ര ശകടം എന്ന് വിശേഷിപ്പിച്ചപ്പോൾ തീവണ്ടിയെന്ന വാക്ക് മലയാളത്തിന് സംഭാവന ചെയ്തത് മോയിൻകുട്ടിവൈദ്യർ ആണെന്ന് കാണാം.
" മലയാള പതിയതിൽ അതിശയ തീവണ്ടി വന്താർ മനിതോർ മതമെന്താ"
അതിനും പിന്നീടാണ് സാർവത്രികമായി തീവണ്ടി എന്ന് ഉപയോഗിച്ചിരുന്നത്. പദ്യ ശാഖയിൽപെട്ട മാപ്പിളപ്പാട്ടുകളും മാപ്പിള സാഹിത്യത്തിൽ പ്രാധാന്യമേറിയതാണ്.അറബി മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവി മോയിൻ കുട്ടി വൈദ്യർ ആണ്. ബദൽ മുനീര്‍ ഹുസ്നുൽ ജമാല്‍ എന്ന മാപ്പിള പാട്ടിനെക്കുറിച്ച് പറയാറുണ്ട് കേവല പ്രണയത്തിനപ്പുറം മറഞ്ഞ് കിടക്കുന്ന രചനയെന്നാണ്. അത്രത്തോളം വൈവിധ്യമാര്‍ന്ന ശൈലി ഉപയോഗിച്ച് തന്റെ രചനകളിലൂടെ മോയിന്‍കുട്ടി വൈദ്യർ മാപ്പിള സാഹിത്യത്തെ മുന്നോട്ട് നയിച്ചു.
സാഹിത്യത്തിലെ മാലകൾ
മാപ്പിള സാഹിത്യത്തിലെ പദ്യരൂപത്തിൽ വരുന്ന രചനകളിൽ മാലകളുടെ സ്വാധീനം പ്രകടമാണ്. പ്രശസ്ത ജർമ്മൻ ചിന്തകൻ ആൻമേരി ഷിമ്മൽ മാലപ്പാട്ടുകൾ വിലയിരുത്തിയത്
"പന്ത്രണ്ടാം നൂറ്റാണ്ടോടെ ഉയർന്നുവരികയും സമൂഹത്തിൽ വ്യവഹാരം സ്ഥാപിക്കുകയും ചെയ്ത സാഹിത്യരൂപമാണ് മാല" എന്നാണ്.
ക്രമാനുഗതമായ രചിക്കപ്പെട്ട വരികളിൽ അടുക്കും ചിട്ടയും ഭംഗിയും മാലയിലെ മുത്തുമണികൾ കോർക്കപ്പെട്ടത്രയും മനോഹരമായതിനാലാണ് ഈ പാട്ടുകൾക്ക് മാലപ്പാട്ട് എന്ന പേര് സിദ്ധിക്കാൻ കാരണം.
മഹാന്മാരുടെ ചരിത്രം, പ്രകീർത്തനങ്ങൾ, ആത്മീയ ഉപദേശങ്ങൾ, സംഭവകഥകൾ, ഇസ്ലാമിക വിശ്വാസ കർമ്മങ്ങൾ എന്നിവയാണ് മാലകളുടെ ഇതിവൃത്തം .മാപ്പിള സാഹിത്യകൃതികളിൽ ഇന്ന് കണ്ടുകിട്ടിയവയിലേറ്റവും പുരാതനമായത് മുഹിയുദ്ധീൻ മാല ആണ്. കോഴിക്കോട് സ്വദേശിയായ ഖാളി മുഹമ്മദ് ബ്നു അബ്ദുല്‍ അസീസ് ഹിജ്റ 782 (എ. ഡി 1607)ൽ രചിച്ച മുഹിയുദ്ദീൻ മാല അനശ്വര ക്ലാസിക് കൃതിയായാണ് അറിയപ്പെടുന്നത്.
ഗ്രന്ഥകർത്താവ് പ്രസ്താവിക്കുന്നുണ്ട്.
" കൊല്ലം യെളുനൂറ്റിയൺപത്തിരണ്ടിൽ ഞാൻ കോർത്തൻ ഇമ്മാലനെ നൂറ്റമ്പത്തഞ്ചുമ്മൽ മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയുദ്ധീൻ മാലനെ കോർതൻ ലോകരെ"
(142 ആം വരി)
ഹിജ്റ 470 ൽ ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി യുടെ അത്ഭുത സിദ്ധികൾ കീർത്തിച്ചുകൊണ്ടാണ് മുഹിയുദ്ധീൻ മാല രചിക്കപ്പെട്ടത്.
ഖാളി മുഹമ്മദിനെ കൂടാതെ നാലകത്ത് കുഞ്ഞുമൊയ്തീൻ മുസ്ലിയാർ, എംപി ഫക്കീർ മുഹമ്മദ് വർക്കല, എ ഐ മുത്തുകോയ തങ്ങൾ എന്നിവർ മുഹിയുദ്ദീൻ മാല രചിച്ചിട്ടുണ്ട്. മുഹിയുദ്ധീൻ ശൈഖിന്റെ ഫുതൂഹുൽ ഗൈബ്, ഗുല്യ, ബഹ്ജ തുടങ്ങിയ ഗ്രന്ഥങ്ങളിലെയും പ്രഭാഷണങ്ങളിലെയും അയ്നിയ്യ, നൂനിയ്യ, ബാഇയ്യ, ഗൗസിയ്യ, ലാമിയ്യ എന്നീ കാവ്യങ്ങളിലെയും വചനങ്ങൾ ആസ്പദമാക്കിയാണ് മുഹിയുദ്ധീൻ മാല രചിക്കപ്പെട്ടത്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം രചിക്കുന്നതിന്റെ 5 നൂറ്റാണ്ടു മുമ്പ് മുഹിയുദ്ധീൻ മാല രചിക്കപ്പെട്ടു എന്നതിലൂടെ തന്നെ മലയാളസാഹിത്യത്തിന് നൽകിയ മാപ്പിള സാഹിത്യ സൃഷ്ടികളുടെ മേന്മ മനസ്സിലാക്കാൻ സാധിക്കും.
പിന്നീട് മാപ്പിള സാഹിത്യകൃതികളിൽ മാലപ്പാട്ട് ഗണത്തിൽ രചിക്കപ്പെട്ടത് കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ട്, നൂൽ പാട്ട്, നൂൽ മദ്ഹും ആണ്. റസൂല്‍ തിരു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഭക്ത്യാദരങ്ങളെ പ്രത്യോദിപ്പിക്കുന്ന പ്രത്യേകതരം കീർത്തനമാണ് നൂൽമാല. മനുഷ്യശരീരത്തെ പായക്കപ്പലിനോടും ജീവിതത്തെ അതിലെ യാത്രയോട് ഉപമിച്ചു കൊണ്ടും അധ്യാത്മിക വിചിന്തനം നടത്തുകയാണ് മുസ്ലിയാർ.
ശുജായി മൊയ്തു മുസ്‌ലിയാരുടെ സഫലമാലയും അധ്യാത്മിക കൃതികളിൽ എടുത്തുപറയേണ്ടതാണ്. ലോകോല്പത്തി മുതൽ നടന്ന പല സംഭവങ്ങളും പ്രതിപാദിച്ചിട്ടുണ്ട് ഈ കൃതിയിൽ. പിന്നെയും ഒരുപാട് കൃതികൾ മാലപ്പാട്ട് ഗണത്തിൽ പിറവി കൊണ്ടിട്ടുണ്ട് . ശൈഖ് അബ്ദുല്ല അബ്ബാസ് അഹ്മദുൽ കബീറിന്റെ രിഫാഈ പ്രകീർത്തനങ്ങളും ചരിത്രങ്ങളും ഉൾക്കൊള്ളുന്ന ഇക്രു മാല, മമ്പാട് കാഞ്ഞിരാല കുഞ്ഞി മൊയ്തീൻ മുസ്‌ലിയാരുടെ നഫീസത്തുമാല, നാലകത്ത് കുഞ്ഞിമൊയ്തീൻ മുസ്ലിയാരുടെ മഞ്ഞക്കുളം മാല, മമ്പുറം മാല, ശാദുലി മാല, അജ്മീർ മാല, ഏർവാടി മാല, ചന്തിരസുന്ദരി മാല, ഫാത്തിമ ബീവിയുടെ വഫാത്ത് മാല, ഖദീജ ബീവിയുടെ വഫാത്ത് മാല, ബഷീർമാല, തുടങ്ങിയ മാലകൾ മലയാള സാഹിത്യത്തെ വേണ്ടവിധം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ലളിതമായ ഭാഷാ ശൈലിയിലൂടെ, പദപ്രയോഗത്തിലൂടെ മനോഹരമായ ആശയം നൽകാൻ മാലപ്പാട്ടുകൾക്ക് സാധിച്ചിട്ടുണ്ട്.
ഉച്ചാരണത്തിലും അക്ഷരക്രമത്തിൽ വ്യത്യസ്തത പുലർത്തിയ മാലപ്പാട്ടുകൾ മാപ്പിള സാഹിത്യത്തെ പ്രശോഭിതമാക്കി. അറബി മലയാളം ഭാഷയും, വ്യത്യസ്തമായ ശൈലിയും മലയാള സാഹിത്യത്തിനു മുതൽക്കൂട്ടാണ്. കേരളത്തിലെ അഭ്യസ്തവിദ്യരായ ഒരു സമൂഹത്തെ മുന്നോട്ട് അതിശീഘ്രം നയിക്കാൻ മാലപ്പാട്ടുകൾക്കും മാപ്പിളസാഹിത്യങ്ങൾക്കും സാധിച്ചിട്ടുണ്ട്. സ്വതവേ പ്രസിദ്ധമായ ഈ രചനകളൊക്കെയും മലയാളി മാപ്പിളമാർ തങ്ങളുടെ വീടകളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നത് തന്നെ ഈ രചനകളുടെ ജനപ്രീതി വിളിച്ചോതുന്നതാണ്. അത്രത്തോളം മാപ്പിള സാഹിത്യം മലയാളക്കരയിൽ പ്രാധാന്യമേറിയതാണ്.
മുഹമ്മദ് ഷമീൽ

COMMENTS